
മുഖ്യമന്ത്രി വി ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ആരോപണവുമായി പ്രതിപക്ഷം. വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്നാണ് വിമര്‍ശനം. രണ്ടുതവണ വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്റര്‍ പറത്തിയെന്ന് മുന്‍ മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് ഔദ്യോഗിക ആവശ്യത്തിനോ പ്രളയദുരിതാശ്വസത്തിനോ അല്ലെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി. ഹെലികോപ്റ്ററില്‍ യു ടേണ്‍ അടിച്ചുവെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടിയും പരിഹസിച്ചു. ഇന്നലെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയിലാണ് വിവാദം ഉണ്ടായത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. അതേസമയം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ മന്ത്രി കെ മുരളീധരൻ ന്യായീകരിച്ചു. കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും. ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിലൊന്നും ആരും വിമർശിച്ചിട്ടില്ല. സർക്കാരിന്റെ ഖജനാവിൽ നിന്ന് കാശ് ചെലവായിട്ടുണ്ടോയെന്നും കെ മുരളീധരൻ ചോദിച്ചു.


