സിയാൻ കുട്ടിയാവണം; ചെങ്കൊടി രാഷ്ട്രീയം 13കാരന്റെ വിഷയമല്ല – AP സമസ്‌ത

ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരം സിയാന് ശിക്ഷണം നല്‍കണമെന്ന് എ പി സമസ്ത. സിയാന്റെ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ പൂട്ടിയത് അവരുടെ തീരുമാനമാണെന്നും സിയാന്റെ കവിളില്‍ക്കുത്തി കരയിക്കാതെ മുതിര്‍ന്നവര്‍ ഇക്കാര്യം അവനെ പറഞ്ഞ് മനസിലാക്കണമെന്നും സമസ്ത പറഞ്ഞു. സിയാനെ നവമാധ്യമത്തില്‍ വില്‍ക്കാന്‍ വെച്ചത് മാതാപിതാക്കളാണെങ്കില്‍ തിരുത്തണമെന്നും സമസ്ത പറഞ്ഞു. സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എസ്എഫിന്റെ മുഖപത്രം രിസാലയിലെ ലേഖനത്തിലാണ് വിമര്‍ശനം. ‘അരുത്, മുഹമ്മദ് സിയാനെ വില്‍ക്കരുതെ’ന്ന തലക്കെട്ടിലാണ് ലേഖനം. ‘സിയാനെ ആഘോഷിച്ച അശോകന്‍ ചെരുവില്‍ മുതല്‍ പിണറായി വിജയന്‍ വരെ ഷെയറെന്റിങ് എന്ന വാക്ക് എഴുതി പഠിക്കണം. സിയാന്‍ എന്ന 13കാരന്റെ ഭാഷണത്തില്‍ നിറയുന്ന അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യം പോലുമാണ്. കൃത്യമായ ശിക്ഷണത്തിലൂടെ സിയാന്‍ കുട്ടിയാവേണ്ടതുണ്ട്. ചെങ്കൊടിയും ആ കൊടി പേറുന്ന രാഷ്ട്രീയവും ഒരു 13കാരന്റെ വ്യവഹാരവിഷയമല്ല’, ലേഖനത്തില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്ക് ആര്‍ത്ത് ചിരിക്കാന്‍ കുഞ്ഞുനാവില്‍ നിന്ന് വലിയ വാക്കുകള്‍ പുറന്തള്ളരുതെന്ന് രിസാലയില്‍ കുറിക്കുന്നു. രാഷ്ട്രീയത്തിന് ആളെക്കൂട്ടാന്‍ സിയാനെ ഉപയോഗിക്കുകയാണെന്നും അത് കുട്ടിക്ക് മനസിലാകുന്നില്ലെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരമാണ് മുഹമ്മദ് സിയാന്‍. സിയാന്റെ ‘കുട്ടി സഖാവ്’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ തുടങ്ങിയ നേതാക്കള്‍ കമന്റ് ഇട്ടിരുന്നു. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസ് വീഡിയോക്ക് ലഭിച്ചിരുന്നു. പിന്നാലെ സിയാനെ പിണറായി വിജയന്‍ വീഡിയോ കോള്‍ ചെയ്തിരുന്നു. മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍ സിയാനെയും കൂട്ടുകാരെയും നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു. സിപിഐഎമ്മിന്റെ നിരവധി നേതാക്കളും പ്രവര്‍ത്തകരും സിയാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പിന്തുണയാണ് സിയാന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *