
ന്യൂഡൽഹി: ഒളിമ്പിക്സിൽ സ്വർണമെഡൽ നിലനിർത്താനായില്ലെങ്കിലും നീരജ് ചോപ്രയിലൂടെ പാരിസിൽ ഇന്ത്യ ആദ്യ വെള്ളി മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ. പാകിസ്താൻകാരനായ അർഷാദ് നദീമിന് പിന്നിൽ നീരജ് രണ്ടാമനായെങ്കിലും ഞങ്ങൾ വളരെ സന്തോഷത്തിലാണെന്ന് ഇരുവരും പറയുന്നു. സ്വർണം നേടിയ അർഷാദും മകനെപ്പോലെയാണെന്ന് കൂട്ടിച്ചേർത്ത് ഒരിക്കൽ കൂടി ഹൃദയങ്ങൾ കീഴടക്കുകയാണ് നീരജിന്റെ മാതാവ് സരോജ് ദേവി. 2023ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ഒന്നും നദീം രണ്ടും സ്ഥാനത്തെതിയപ്പോഴും സമാന പ്രതികരണവുമായി ഇവർ രംഗത്തെത്തിയിരുന്നു.
‘ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളിയും സ്വർണത്തിന് തുല്യമാണ്. സ്വർണം നേടിയവനും ഞങ്ങളുടെ മകനെപ്പോലെയാണ്. നീരജിന് പരിക്കുണ്ടായിരുന്നു, അതിനാൽ ഈ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവൻ തിരിച്ചുവരുമ്പോൾ പ്രിയപ്പെട്ട ഭക്ഷണം ഞാൻ പാകം ചെയതുവെക്കും’ -എന്നിങ്ങനെയായിരുന്നു സരോജ് ദേവി വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചത്.

