
മഞ്ചേരി :ഉച്ചഭക്ഷണത്തിന് ചോറിന് കറി ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ ചോറിന് കറിയില്ലായിരുന്നുവെന്നും, ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നുവെന്നും പിടിയിലായ ഭർത്താവ് റഷീദ് പോലീസിന് മൊഴി നൽകി.
കുത്തേറ്റ് മിനിറ്റുകൾക്കകം മരണം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൃത്യം നടക്കുന്ന സമയത്ത് ഇരുവരും തമ്മിൽ കടുത്ത പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്.
അതേസമയം, അറസ്റ്റിലായ പ്രതി റഷീദുമായി വണ്ടൂർ പോലീസ് സംഘം സംഭവം നടന്ന കാപ്പിൽ പാറശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൻ ജനരോഷമാണ് തെളിവെടുപ്പ് വേളയിൽ സ്ഥലത്തുണ്ടായത്. കേസിൽ കൂടുതൽd മൊഴികൾ രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ്.

