മര്യാദയ്ക്ക് സംസാരിക്കണം’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത.

കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടോടെയാണ് സതീശനെതിരെ സമസ്ത മുഖപത്രത്തിലെ എഡിറ്റോറിയല്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മിലുണ്ടായ തര്‍ക്കം വിശദീകരിച്ചായിരുന്നു മുഖപ്രസംഗം തുടങ്ങുന്നത്. കൊണ്ടും കൊടുത്തുമാണ് സതീശന്‍ മുഖ്യമന്ത്രി കസേരയില്‍ എത്തിയതെന്നാണ് സമസ്ത ചൂണ്ടിക്കാട്ടുന്നത്.

കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ കടുത്ത വിമര്‍ശനമാണ് പത്രം ഉന്നയിക്കുന്നത്. വി ഡി സതീശന്റെ പ്രതികരണം കുരുടന്‍ ആനയെ തൊട്ടതുപോലെ എന്നാണ് പ്രയോഗം. എന്നാല്‍ പെണ്ണുങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ മാഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത് സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന വേദിയില്‍ വെച്ചാണെന്ന വിചിത്ര വിശദീകരണവും പത്രം നല്‍കുന്നുണ്ട്. അത് പറയാന്‍ കാന്തപുരത്തിനുള്ള അവകാശം കാന്തപുരത്തിന്റെ പ്രസ്താവന പത്തൊന്‍പതാം നൂറ്റാണ്ടിന്റേതാണെന്ന് പറയാന്‍ സതീശനുള്ളത് പോലെ തന്നെ ഉണ്ടെന്നാണ് സമസ്ത വിശദീകരിക്കുന്നത്.

മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനാണ് സതീശന്‍ ശ്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നും പത്രം കുറ്റപ്പെടുത്തുന്നു. മുനമ്പം വഖഫ് ഭൂമി അല്ലാ എന്ന് പ്രഖ്യാപിച്ചതും വിഡി സതീശന്‍ ആണ്. പിഎംശ്രീ നടപ്പാക്കാനും സതീശന്‍ താല്പര്യം കാണിച്ചു എന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമി അടക്കം ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ആളാണ് സതീശന്‍ എന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

രമേശ് ചെന്നിത്തലയെ പ്രകീര്‍ത്തിക്കുന്നതാണ് മുഖപ്രസംഗം. സമരസപ്പെടലിന്റെ മാഹാഗോപുരമാണ് ചെന്നിത്തല എന്നായിരുന്നു മുഖ്യമന്ത്രി തര്‍ക്കം ഓര്‍മിപ്പിച്ചുള്ള പരാമര്‍ശം. സതീശന്‍ ദിവസം 75 പേജ് വായിക്കും എന്നാല്‍ നോവല്‍ എഴുതിയിട്ടില്ലെന്നും വായിക്കുമെന്ന് പറഞ്ഞില്ലെങ്കിലും ചെന്നിത്തല നോവല്‍ എഴുതിയിട്ടുണ്ടെന്നുമാണ് എഡിറ്റോറിയലിലെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *