കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകള്‍.

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍. പൊതുഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു. സ്വകാര്യ ബസ് മേഖല നശിക്കുമെന്നും കെഎസ്ആര്‍ടിസി പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക് സ്വകാര്യ ബസ് ജീവനക്കാരും മാറുമെന്നും ബസ് ഉടമകള്‍ പറയുന്നു. സ്വകാര്യ ബസിലെ യാത്രക്കാരില്‍ 70 ശതമാനവും സ്ത്രീകളാണ്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രം സ്വകാര്യ ബസ് സര്‍വീസ് നടത്തേണ്ടിവരും. തമിഴ്‌നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുനഃപരിശോധിക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. ബസ് ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ദിര ഗ്യാരന്റിയെന്ന പേരില്‍ പുറത്തിറക്കിയ മാനിഫെസ്‌റ്റോയിലാണ് യുഡിഎഫ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസിക്ക് നിർദേശം ലഭിച്ചിരുന്നു. കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം പ്രാബല്യത്തിൽ വന്നത്. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *