
പി എം ശ്രീയുമായി ബദ്ധപ്പെട്ട് മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും വാദങ്ങൾ പൊളിയുന്നു. കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രാലയം. സംസ്ഥാനത്ത് പി എം ശ്രീ പദ്ധതിയിൽ ഒരു സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നുള്ള ഔദ്യോഗിക രേഖ പാർലമെന്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു. പിഎം ശ്രീ സ്കൂളുകളുടെ പട്ടികയിൽ കേരളത്തിലെ സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണ്.

കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവയാണെന്നും സംസ്ഥാനത്തിന് ഒരു സ്കൂളും അനുവദിച്ചിട്ടില്ലെന്നും രേഖകളിൽ പറയുന്നു. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം പങ്കടുത്തിട്ടില്ലെന്നാണ് ഇപ്പോൾ കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. കേരളം കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചെങ്കിലും തുടർനടപടിയായ ‘ചലഞ്ച് മോഡ്’ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.പദ്ധതി നടപ്പിലാക്കി എന്ന് അവകാശപ്പെടുമ്പോഴും, കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പി എം ശ്രീയുടെ യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും ഇതോടെ വ്യക്തമായി. സമഗ്ര ശിക്ഷാ പദ്ധതിയിലെ റൈറ്റ് ടൂ എഡ്യൂക്കേഷൻ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം നൽകിയത്. പി എം ശ്രീക്കായി പ്രത്യേകം ഫണ്ടുകൾ നൽകിയിട്ടില്ലെന്നും രേഖകളിൽ പറയുന്നു. കോൺഗ്രസ് എം പി ജെബി മേത്തർ ഹിഷാമിന്റെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് വാസ്തവം വ്യക്തമായത്.

