ഭാര്യയെയും കുഞ്ഞിനെയും തലയറത്തുകൊന്നത് ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന.

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ യുവതിയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയത് യുവതിയുടെ ഭർത്താവാണെന്ന് വിവരം. തോട്ടംതൊഴിലാളിയായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കി. ഇയാൾ കൊലപാതകത്തിനുപിന്നാലെ കേരളം വിട്ടതായാണ് വിവരം.

അട്ടപ്പാടിയിലെ തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. മകളേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ, ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളെ പ്രദേശത്തുനിന്ന് കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അഞ്ചുവയസ്സു തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും യുവതിയുടേയും മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്തുനിന്ന് കണ്ടെടുത്തത്. പോസ്റ്റ്മോർട്ട് ഇന്ന് നടക്കും. കേരളത്തിലും തമിഴ്നാട്ടിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ഈ ചാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇത് വാങ്ങിയ കടകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവാവിനെപ്പറ്റിയും കൊല്ലപ്പെട്ടവരെക്കുറിച്ചും വിവരങ്ങൾ ലഭിക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ ഇയാൾ മുങ്ങിയതായാണ് പോലീസ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *