
വടക്കൻ കേരളത്തിൽ തണുപ്പ് കൂടാൻ പ്രധാന കാരണം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. സാധാരണ തമിഴ്‌നാട് വഴി എത്തുന്ന കാറ്റാണ് കേരളത്തിൽ തണുപ്പ് എത്തിക്കാറുള്ളതെങ്കിൽ, ഇത്തവണ കർണാടകയിൽ നിന്നുള്ള കാറ്റ് വയനാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ അതിശൈത്യത്തിന് കാരണമാകുന്നു.
കേരളത്തിന്‍റെ മലയോര മേഖലകൾ തണുത്ത് വിറയ്ക്കുകയാണ്. വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ മലയോര പ്രദേശങ്ങളിൽ അതിശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാറിലും ഇത്തവണ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം 5 മണിയോടെ തുടങ്ങുന്ന തണുപ്പ് പിറ്റേ ദിവസം രാവിലെ വരെ തുടരും. നാലു ദിവസം തുടർച്ചയായി മൈനസ് ഒന്നിലാണ് താപനില റിപ്പോർട്ട് ചെയ്തത്. സൈലൻ്റ് വാലി, ദേവികുളം, ലെച്ച്മി സെക്ഷൻ എന്നിവിടങ്ങളിൽ താപ നില 0°C സെൽഷ്യസ് ആയി കുറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ വയനാട്ടിലും കൊടും തണുപ്പാണ്. ജില്ലയിലെ പലയിടങ്ങളിലും താപനില 11 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. പുലർച്ചെ അസഹ്യമായ തണുപ്പാണ് അനുഭവപ്പെടുന്നത്.

